2013 ഓഗസ്റ്റ് 6, ചൊവ്വാഴ്ച

സുഹൃത്ത്

നീ നിൻറെ കൂട്ടുകാരനെ സ്നേഹിക്കുന്നതുകൊണ്ട് എന്തു പ്രയോജനം…..പിശാചുക്കളും അങ്ങനെതന്നെ ചെയ്യുന്നുവല്ലോ…….
മറ്റുള്ളവരെ അന്ധമായും യുക്തി രഹിതമായും സഹായിച്ച് വലിയ സാമ്പത്തീക പ്രതിസന്ധികളിലും അപകടങ്ങളിലും ചെന്നുചാടുന്ന ശീലമുണ്ടെനിക്ക്…..
എൻറെ ജീവിതം അഞ്ജാതനായ ഒരു സുഹൃത്തിൻറെ ദാനമാണെന്ന് ഒരു കഥ പിതാവ് പറഞ്ഞിട്ടുള്ളത് ചെറുപ്പത്തിൽ തന്നെ എന്നെ സ്വാധീനിച്ചിട്ടുണ്ടാകണം……
എനിക്ക് മുമ്പേ ജനിച്ചകുട്ടി ഡിഫ്ത്തീരിയ രോഗം ബാധിച്ച് സമയത്തിന് ചികിത്സ കിട്ടാതെ മരിച്ചുപോയി……ചെറിയ ശ്വാസതടസം മാത്രം രോഗ ലക്ഷണം കാണിക്കുന്ന ഈരോഗം മിന്നൽ വേഗത്തിൽ ജീവനെടുക്കും….
പിന്നീടുണ്ടായ മകനാണ് ഞാൻ…..
ഒരുദിവസം ജോലി കഴിഞ്ഞ് വന്ന പിതാവിനോട് അമ്മ പറയുന്നു
കൊച്ചിന് ചെറിയ ശ്വാസം മുട്ടലുള്ളതുപോലെ….
അമ്പത് കൊല്ലം മുൻപാണ്…..
മുൻ അനുഭവത്തിൽ എൻറെ രോഗം ഡിഫ്ത്തീരിയ ആണെന്ന് തിരിച്ചറിഞ്ഞ പിതാവ് എന്നെ തോളിലിട്ട് കിലോമീറ്ററുകളോളം ഓടിയാണ് ഒരു ടാക്സി സംഘടിപ്പിച്ച് അങ്കമാലി ആശുപത്രിയിലേക്ക് പോയത്……
ഓടുന്നതിനിടയിൽ കണ്ട സുഹൃത്തുക്കളോട് കുറേ പണം സംഘടിപ്പിച്ച് അങ്കമാലിക്ക് വരാൻ ഏൽപ്പിച്ചു…..
ആശുപത്രിയിൽ എത്തിയപ്പോൾ എട്ടുമണിയോളമായി…..
പരിശോധന നടക്കുന്നതിനിടയ്ക്ക് അമ്മയുടെ ധനികനായ  മൂത്ത സഹോദരൻ ആശുപത്രിയിലെ ഫോണിൽ വിളിച്ച് പറഞ്ഞു…..
അളിയൻ ധൈര്യമായിട്ടിരിക്ക് ഞാൻ ആവശ്യംപോലെ പൈസയുമായിട്ട് അങ്ങോട്ട് വര്യാണ് …നമ്മടെ കൊച്ചിനൊന്നുംസംഭവിക്കില്ല….
പരിശോധന കഴിഞ്ഞു
ഒരു പ്രസ്ക്രിപ്ഷൻ നീട്ടി ഡോക്റ്റർ പറഞ്ഞു….
സമയത്തിന് ഇവിടെ എത്തിച്ചതുകൊണ്ട് കൊച്ച് രക്ഷപെടും….ഈ ഇങ്ചക്ഷൻ കൊടുക്കണം…കുറച്ച് വിലകൂടിയ മരുന്നാണ് ..ഇവിടെ ഇല്ല അടുത്ത മെഡിക്കൽ സ്റ്റോറിൽ കിട്ടും… എത്രയും .വേഗം വാങ്ങിവരണം…..
ആശുപത്രിയും മെഡിക്കൽ സ്റ്റോറുമെല്ലാം ബസ്റ്റോപ്പിൽ തന്നെയാണ്….
ഓടി മെഡിക്കൽ സ്റ്റോറിലെത്തി പ്രിസ്ക്രിപ്ഷൻ കാണിച്ച് കാര്യം പറഞ്ഞു…..
അളിയൻ പണവുമായി പുറപ്പെട്ടിട്ടുണ്ട്…..ഉടനേ ഈ മരുന്ന് തരണം…അളിയൻ വന്നാൽ അപ്പോതന്നെ പണം തരാം….
ഫാർമസിസ്റ്റ് നിസംഗതയോടെ പറഞ്ഞു……
ചേട്ടാ, ഞാനിവിടുത്തെ ശമ്പളക്കാരനാണ്……പൈസ തരാതെ മരുന്ന് തരാൻ എനിക്ക് സാധിക്കില്ല….
കുഞ്ഞിൻറെ ജീവനും സമയവും തമ്മിലുള്ള ബന്ധം അറിയാവുന്ന പിതാവ്  കരഞ്ഞുപോയിരിക്കണം…..
തിരക്കിനിടയിൽ സ്വന്തം വാച്ച് അമ്മയുടെ മാല എന്നിവയൊന്നും കയ്യിലെടുക്കാഞ്ഞതോർത്ത് സ്വയം ശപിച്ചിരിക്കും…..
പണയമായി പോലും ഒന്നും നൽകാനില്ലാത്തവൻറെ നിസ്സഹായത…..
ഉത്കണ്ഠയോടെ  എപ്പോഴെങ്കിലും വരാവുന്ന അടുത്ത  ബസിൽ അളിയനെ പ്രതീക്ഷിച്ച് ………..
ഒരു വട്ടം കൂടി ഫാർമസിസ്റ്റിൻറെ കരുണയ്ക്കായി പ്രാർഥിച്ചു….
ചേട്ടാ മരുന്ന തന്നിട്ട് നിങ്ങൾ എന്നെ ഇതികത്ത് അടച്ചിട്ടോ……..പണം തന്നിട്ട് വിട്ടാമതി….എൻറെ കൊച്ച് മരിച്ചുകൊണ്ടിരിക്കുകയാണ്……
യാന്ത്രികമായ നിസംഗതയോടെ അയാൾ പറഞ്ഞു……
എൻറെ ചേട്ടാ ….ഞാനിതൊക്കെ സ്ഥിരം കേൾക്കുന്നതാ…..ഞാൻ കട അടയ്ക്കാൻ പോവുകയാണ്…..ചേട്ടൻ കാശുകൊണ്ടു വന്നാൽ മരുന്ന് തരാം…..
എന്ന് പറഞ്ഞ് അയാൾ കട അടയ്ക്കാനുള്ള ശ്രമം തുടങ്ങി….പുറത്ത് വച്ചിരിക്കുന്ന മരുന്നൊക്കെ അകത്തേക്ക് എടുത്തു വച്ചു തുടങ്ങി….
മരുന്ന് ഏതെന്നറിയാമെങ്കിൽ എടുത്തുകൊണ്ട് ഓടാമായിരുന്നു….
പിന്നീട് എന്നോട് പിതാവ് പറഞ്ഞത്……
എൻറെ ഒരു മോൻ മരിച്ചു……കയ്യിൽ പണമില്ലാത്തതുകൊണ്ട് അടുത്തമോനും മരിക്കാൻ പോകുന്നു…..
സ്വന്തം മരണം മുന്നിൽ കാണുന്നതിനേക്കാൾ അദ്ദേഹം വേദനിച്ചിട്ടുണ്ടാകും…..
ഫാർമസിസ്റ്റ് കടയുടെ ഷട്ടറിൽ കൈവച്ചപ്പോൾ പിതാവ് കണ്ണീരെഴുക്കിക്കൊണ്ട് ഇടറുന്ന ശബ്ദത്തോടെ അലറി
എൻറെ കൊച്ചിൻറെ മരുന്ന് താടാ……
അത് കേട്ടതായി ഭാവിക്കാതെ അയാൾ ഷട്ടർ താഴ്ത്താൻ തുടങ്ങി…..
പിതാവിൻറെ അലർച്ചകേട്ടായിരിക്കണം റോഡിലൂടെ പോയ ഒരാൾ കടയിലേക്ക് വന്നു……
അയാൾ ഫാർമസിറ്റിനോട് ചോദിച്ചു……എന്താ തോമസേ കാര്യം…..
ഇയാൾക്ക് മരുന്നു വേണം കയ്യിൽ കാശില്ല, അത് തന്നെ…കാര്യം…നമ്മളിതെത്ര കണ്ടതാ…..വല്ല ഒന്നോ രണ്ടോ രൂപയാണെങ്കി വേണ്ടില്ല ഇത് നല്ല വിലയുള്ള മരുന്നാ….
അയാൾ പറഞ്ഞു…..
തോമസേ നീയാ മരുന്ന് കൊടുക്ക്… അയാള് തന്നില്ലെങ്കിൽ നാളെ ഞാൻ തരും പൈസ….
ചേട്ടൻ പറഞ്ഞാപ്പിന്നെ എനിക്കെന്നാ…..തന്നില്ലെങ്കി ചേട്ടൻ മുതലാളിയോട് പറഞ്ഞോ….എന്നൊക്കെ പിറുപിറുത്ത് അയാൾ ഷട്ടർഉയർത്തി മരുന്ന് എടുത്തു കൊടുത്തു…..
മരുന്ന് കിട്ടിയപാടേ ആശുപത്രിയിലേക്ക് ഓടിയിരിക്കണം……
എന്തായാലും പിതാവ് എന്നോട് പറഞ്ഞിട്ടുള്ളത് ഞാനാമനുഷ്യൻറെ  മുഖം ഓർക്കാൻ എത്ര ശ്രമിച്ചിട്ടും പറ്റിയിട്ടില്ല എന്നാണ്……
ആ വീണു കിടക്കുന്നവന് ആരാണ് അയൽക്കാരൻ ആയത് എന്ന ചോദ്യത്തിന് ആ ശമരിയാക്കാരൻ എന്നവർ ഉത്തരം പറഞ്ഞു….


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ