2013 ഡിസംബർ 28, ശനിയാഴ്‌ച

                    ഒരു സിംഹത്തിൻറെ കഥ



കവി സിംഹം മിന്നൽ പി.ഡി. വർക്കി  എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഒരാളുണ്ടായിരുന്നു ഞങ്ങളുടെ നാട്ടിൽ…..
എൻറെ സ്ക്കൂൾ പഠന കാലത്ത്,
കോട്ടുപോലൊരു വേഷവും ധരിച്ച്
നാലാള് കൂടുന്നിടത്തും നാൽക്കൂട്ടപ്പെരുവഴിയിലും സ്വയം അച്ചടിച്ച സ്വന്തം കവിത വിൽക്കുന്ന ഒരു കവി…..
“പി റ്റി ച്ചാക്കോ പീച്ചിക്ക് പോയി” …….കവിസിംഹം മിന്നൽ പി ഡി വർക്കി… പത്തു പൈസ…
എന്ന് സ്വന്തം കവിതയോടൊപ്പം ഇടക്കിടെ കാച്ചിക്കൊണ്ടിരിക്കും……
“പൊട്ടു കുത്തിയ പെണ്ണിനെക്കൊണ്ട്
പി റ്റി ച്ചാക്കോ പീച്ചിക്കുപോയി”
എന്ന കവിത അക്കാലത്ത് വളരെ പ്രശസ്തമായിരുന്നു….
മാർക്സിസ്റ്റ് പാർട്ടിയുടെ ഏതോ സമ്മേളനത്തിൽ നിമിഷനേരംകൊണ്ട് മുദ്രാവാക്യ കവിതയുണ്ടാക്കി ഏതോ വലിയ നേതാവിൽ നിന്ന് പ്രശംസ നേടിയിട്ടുണ്ട് പി റ്റി വർക്കി എന്നൊരു കഥയുണ്ട്…
സത്യത്തിൽ അദ്ദേഹം കവി ആയിരുന്നോ അവസരവാദിയായിരുന്നോ വട്ടനായിരുന്നോ എന്ന് ഇന്നും എനിക്ക് മനസിലായിട്ടില്ല….
പി.ആർ ശിവനെ (എം.എൽ.എ.,സിപിഎം) ചെന്നു കാണും…..പീ ആറിൻറെ കയ്യിൽ വല്ലതും ഉണ്ടെങ്കിൽ അത് വർക്കിക്ക് കൊടുക്കും…..ഉടനെ ഇറങ്ങും അടുത്ത കവിത ..
പീആർ ശിവൻ നാടിൻറെ പൊന്നുമോൻ ….പത്ത് പൈസാ…….
ഇതുകേൾക്കുമ്പോ കൊൺഗ്രസുകാർക്ക് കലിപ്പ് കേറും പിടിച്ച് രണ്ട് അടി കൊടുക്കും….അതോടെ പീ ആർ കച്ചവടം നിൽക്കും….
പി.പി. തങ്കച്ചനെ (ഇന്നത്തെ യൂ.ഡി.എഫ്.കൺവീനർ) പോയി കാണും…തങ്കച്ചൻ വല്ലതും കൊടുക്കും…ഉടനെ തങ്കച്ച കവിത ഇറങ്ങും….
തങ്കം പോലൊരു തങ്കച്ചൻ….പത്ത് പൈസാ…..
അപ്പോ മാർക്സിസ്റ്റ് കാർക്ക് ചിലപ്പോ കുരു പൊട്ടും …..രണ്ടിടി കിട്ടും..കവിത വിൽപ്പന നിൽക്കും…..
ക്രിസ്ത്യൻ സഭയിലെ വഴക്ക് മൂത്തുനിന്ന കാലത്ത്.

“കാതോലിക്കാ കാലുമാറി, പട്ടം
പണ്ടിക്കുടി ഏറ്റെടുത്തു…..”
എന്ന് പണ്ടിക്കുടി വീട്ടുകാരെ തോണ്ടിക്കൊണ്ട് ഒരു കവിത പി റ്റി ഇറക്കിയത് അവർക്ക് വലിയ ക്ഷീണമായി….
പക്ഷേ ഒന്ന് ഇരുട്ടി വെളുത്തപ്പോ കവി തകിടം മറിഞ്ഞു…
പണ്ടിക്കുടിയിലെ ഒരാൾ (അതിൽക്കൂടുതൽ വെളിപ്പെടുത്താൻ വയ്യ) മറുപക്ഷത്തെ കളിയാക്കി എഴുതിയ കവിത, കവിസിംഹം സ്വന്തം പേരിൽ വിതരണം ചെയ്യണം എന്നായിരുന്നു കരാർ…. അച്ചടിച്ചു കൊടുക്കും ... ന്യായമായ പ്രതിഫലവും നൽകും…..
കവി പിന്നെ കുറേ നാൾ പണ്ടിക്കുടി കവിത ഏറ്റ് പാടി നടന്നു…
മറുപക്ഷത്ത് നിന്ന് കിട്ടേണ്ടത് കിട്ടിയപ്പോൾ ആ കവിത നിന്നുപോയിക്കാണും…..
ഇടയ്ക്ക് പി.ഐ പൗലോസിനെ (മുൻ എം.എൽ.എ…ഇപ്പോഴത്തെ എം.എൽ.എ. സാജൂ പോളിൻറെ പിതാവ്) ചെന്നുകാണും..വല്ലതു കിട്ടിയാൽ പി.ഐ.ക്ക് അനുകൂല കവിത….പി ഐ ഒന്നും കൊടുത്തില്ലെങ്കിൽ എതിർ കവിത….

ഡിഗ്രി പഠന കാലത്ത്….
കോലഞ്ചേരിയിൽ….
അവിടുത്തെ ബസ്റ്റാൻഡിൽ സ്ഥിരമായി “ലോകത്തെ സകല ദൈവങ്ങളും കള്ളങ്ങൾ തന്നെ” എന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന ഒരാളുണ്ടായിരുന്നു….(വിശ്വസിക്കാൻ പ്രയാസമാണ് ഇന്ന്:….അയാൾ ഒരേ വാചകം തന്നെ പരമാവധി ഉച്ചത്തിൽ ആവർത്തിച്ചുകൊണ്ടേയിരിക്കും… ശ്വാസം എടുക്കാനുള്ള സമയമൊഴികെ എപ്പോഴും)
ഒരു വൈകുന്നേരം അവിടെ മുട്ടൻ വഴക്ക്……..ദൈവവിരോധിയും പുതിയ ഒരാളും തമ്മിലുള്ള തർക്കമാണ്….രണ്ടുപേർക്കും ഭ്രാന്തന്മാരുടെ വേഷ രൂപ ഭാവങ്ങളാണ്….തർക്കത്തിനൊടുവിൽ ദൈവവിരോധി ജയിക്കുകയും അപരൻ മൂലയ്ക്ക് ഒതുങ്ങുകയും ചെയ്തു…..
തോറ്റ രണ്ടാമനെ കണ്ട്, ഇത് നമ്മുടെ കവിസിംഹമല്ലേ എന്ന സംശയത്തിൽ ഞാൻ അടുത്തേക്ക് ചെന്നു….
ഒന്നും അറിയാത്തപോലെ കവിസിംഹം എഴുനേറ്റ് ചുറ്റിക്കറങ്ങി എൻറെ അടുത്ത് വന്ന് കൂട്ടുകാർ കേൾക്കാതെ പതിയെ പറഞ്ഞു…
പൗലോസാറിൻറെ മോനല്ലേ…..എനിക്കറിയാം…..എന്നോട് മിണ്ടണ്ട….ഞാനിപ്പോ ഇങ്ങനെയൊക്കെയാ…….

പിന്നീട് ഒരുനാൾ എൻറെ വീട്ടിൽ കയ്യാല പണിക്ക് പിതാവ് കവിയെ വിളിച്ചുകൊണ്ടുവന്നു…..
നാല് ദിവസം നല്ല വൃത്തിയായി കയ്യാലപണിതു…..കൂലിയും വാങ്ങിപ്പോയി
അഞ്ചാം ദിവസം ആള് വന്നില്ല…..
എങ്ങോട്ടോ പോയിരിക്കണം…
കാശിയോ രാമേശ്വരമോ….
അതോ….
കവികളും വട്ടന്മാരും മാത്രമുള്ള ലോകത്തേയ്ക്കോ…….

ഇയാൾ കവിയായിരുന്നോ വട്ടനായിരുന്നോ എന്ന് എനിക്ക് ഇനിയും മനസിലായിട്ടില്ല……

2013 ഡിസംബർ 22, ഞായറാഴ്‌ച

         നസ്രാണിയും പ്രണയവും അധ്വാനവും


പഴയകാലക്രസ്ത്യൻ തറവാടുകളിൽ ആൺകുട്ടികളുടെ വിവാഹപ്രായം പത്തിനും പതിനഞ്ചിനും ഇടയ്ക്കായിരിക്കും…. സ്വാഭാവികമായും വധുവിൻറെ പ്രായം അഞ്ചിനും പത്തിനും ഇടയ്ക്കും…..
മിക്കവാറും അമ്മയുടെ ഒക്കത്തിരുന്നായിരിക്കും മണവാട്ടിയുടെ കല്യാണയാത്ര

കല്യാണത്തിന് മിന്നുകെട്ടൊക്കെ ഉണ്ടാകും എന്നുവച്ച് മണിയറ പാല്കുടി ആദ്യരാത്രി അതൊന്നും ഉണ്ടാവില്ല……
പെൺകുട്ടി അമ്മയുടെ കൂടെയോ മറ്റെവിടെയെങ്കിലുമോ കിടന്നുറങ്ങും….ആൺകുട്ടി ഇന്നലെ കിടന്നതുപോലെ അന്നും കിടക്കും….
അതുവരെ ഒരു വീട്ടിൽ മകളായി കഴിഞ്ഞിരുന്ന കുട്ടി, അന്നുമുതൽ മറ്റൊരു വീട്ടിലെ മരുമകളായി എന്നതു മാത്രമാണ് സംഭവിക്കുന്നത്….

.മരുമകൾ എന്നതിനേക്കാൾ വേലക്കാരി എന്നു പറയുന്നതാകും ഉചിതം……അമ്മായി അമ്മ ആ കൊച്ചിനെ നീറ്റിലും നെലേലും നിറുത്തില്ല……പണിയോടു പണിതന്നെ….
ഉള്ളതു പറയണമല്ലോ,അമ്മായി അമ്മയ്ക്കും നടുനീർത്താൻ നേരം ഉണ്ടാകില്ല…. പിടിപ്പത് പണി ഉണ്ടാകും…..

അമ്മേ….. ദേ ഈ ചെറുക്കൻ എന്നെ തൊടാൻ വരുന്നൂ ….എന്ന് ഭാര്യ ഭർത്താവിനെക്കുറിച്ച് അമ്മായിയമ്മയോട് പരാതി പറയുന്നത് സാധാരണയായിരുന്നു

ചെറുക്കൻ പള്ളിക്കൂടത്തീ പോകുന്നുണ്ടെങ്കിൽ അത് തുടരും…
മിക്കവാറും നാലാം ക്ലാസുവരെയേ പോകൂ……തോറ്റാലും ജയിച്ചാലും പിന്നെ പള്ളിക്കൂടത്തീ പോകാറില്ല…..പള്ളിക്കൂടത്തീ പോയ്ക്കൊണ്ടിരുന്നാ വീട്ടിലെ പണികളൊക്കെ ആര് ചെയ്യും…..

അതിരാവിലെ  മൂന്നര  മണിക്ക് എണീക്കണം….കാളകൾക്ക് വെള്ളം ചൂടാക്കി കൊടുക്കണം……പിന്നെ ദൂരെയുള്ള വയലിലേക്ക് …
ഉച്ചവരെ ഉഴുവലും വയലിലെ പണിയുമാണ്…..
അതിനിടയ്ക്ക് ചോറ് വരും..(വന്നാ വന്നു)
ഉച്ചകഴിഞ്ഞ് കാളകളെ കുളിപ്പിച്ച് വെള്ളവും തീറ്റയും കൊടുത്ത് കഴിഞ്ഞാണ് ഉച്ചഭക്ഷണം….
ഉച്ചക്ക് ശേഷം മിക്കവാറും പറമ്പിലോ വയലിലോ പണിയുണ്ടാകും…..
സന്ധ്യയോടെ പണികഴിഞ്ഞ് കുളിച്ച് പ്രാർഥന പിന്നെ അത്താഴം ഉറക്കം……
വയലിൽ, നടീലോ വിതയോ കഴിഞ്ഞാൽപ്പിന്നെ തേവൽ യജ്ഞമാണ്…… നട്ടുച്ച ഒഴികെ എല്ലാസമയത്തും തന്നെ തേക്ക് ഉണ്ടാകും….അഞ്ഞൂറ് വെള്ളം ആയിരം വെള്ളം എന്നൊക്കെയാണ് കണക്ക്…..ഒരു വെള്ളം എന്നാൽ രണ്ടു തുലാക്കോട്ട വെള്ളം...(രണ്ടു പ്രാവശ്യം വെള്ളം കോരിയാൽ ഒരു വെള്ളമായി എന്നർഥം)… 
അന്നത്തെ വയലേലകൾ തേക്കുപാട്ട് കേട്ടാണ് ഉറങ്ങിയതും ഉണർന്നതും…..….

വെള്ളം തേവുന്ന തുലാവ് നിർമ്മാണം തന്നെ നല്ല വൈദഗ്ധ്യം വേണ്ട ജോലിയാണ്……

കൊയ്ത്ത് മെതി നെല്ല്ഉണക്കല് പുഴുങ്ങല് കുത്തല് അങ്ങിനെ അവസാനമില്ലാത്ത ജോലികൾ വീണ്ടുമുണ്ട്….
അതിനിടയ്ക്ക് വേലികെട്ട് ഒരു ദീർഘമായ ജോലിയാണ് …
പിന്നെ പുരമേച്ചിൽ…….
അനന്തമായ അധ്വാനം തന്നയായിരുന്നു അന്ന് ജീവിതം……

ഇതിനിടയിൽ ഭാര്യാഭർത്താക്കന്മാർ അങ്ങ് വളരും…..കൗമാരമാകും…
അവളെനിക്കെന്നും ഞാനവനുള്ളതെന്നും മനസിലായി തുടങ്ങും…
പ്രണയം മൊട്ടിട്ടു തുടങ്ങും…..
പൂക്കളേയും നിലാവിനേയും സ്വപ്നം കാണാനാരംഭിക്കും…..

പക്ഷേ….
അമ്മയുടെ നിരീക്ഷണക്കണ്ണുകൾ സദാ സമയം ഇരുവരുടേയും പിറകേ ഉണ്ടായിരിക്കും……
തൊടാൻ സമ്മതിക്കില്ല……!!!!!!!!!!!!!!!
(ഈ അമ്മായിയമ്മക്കണ്ണുകൾ അവ അടയുന്നതുവരെ ദമ്പതികളെ പിന്തുടർന്നുകൊണ്ടിരിക്കും……….മറിയാമ്മ നാടകം അതിശയോക്തി അല്ല എന്നർഥം)
അവളുടെ മിടുക്കുപോലെ അമ്മയുടെ കണ്ണുവെട്ടിച്ച് വല്ലപ്പോഴും അവനെ ഒന്ന് മുട്ടിയുരുമ്മി നിന്നെങ്കിലായി……..

ഒരുമിച്ചൊരുരാത്രി ഇപ്പോഴും അകലെത്തന്നെയാണ്……
ചെറുക്കനും പെണ്ണും ഒരുമിച്ച് കഴിഞ്ഞാൽ പണിയെടുക്കാൻ ചെക്കന് ആവതുണ്ടാവില്ല എന്നാണ് അമ്മയുടെ ചിന്ത….
വീട്ടിൽ എലിപ്പൊത്തിലേപ്പോലെ ആളുകളുമുണ്ടാകും….
.മുറികൾക്കാവട്ടെ കതകും ഉണ്ടാവില്ല……

പക്ഷേ ഈ പ്രതിബന്ധങ്ങളൊക്കെ തരണം ചെയ്ത് പലരും കൗമാരത്തിൽ തന്നെ പണി പറ്റിക്കാറുണ്ട് എന്നതും ചരിത്രം…..

അപ്പന് മേലാതിരുന്ന ഒരു ദിവസം രാത്രി തേവാൻ തനിച്ച് പോവാൻ പേടിയാണെന്ന് പറഞ്ഞ് അമ്മയെ പറ്റിച്ച്, ഭാര്യയെ കൂട്ടി തേവാൻ പോയി അർധരാത്രിയിൽ തേപ്പാലയിൽ വച്ച് ആദ്യമായി ഭാര്യയുമായി ഇണചേർന്ന കഥ വൃദ്ധനായ ഒരധ്യാപകൻ എന്നോട് വിവരിച്ചിട്ടുണ്ട്….

അധ്വാനത്തിൻറേയും പ്രണയത്തിൻറേയും ഇങ്ങനെ ചില ഏടുകൾ കൂടി മലയാളിയുടെ ജീവിതത്തിൽ ഉണ്ടായിരുന്നു……