2013 ഓഗസ്റ്റ് 30, വെള്ളിയാഴ്‌ച

ചില തന്തമാർ പുഴുത്ത്                ചാകുന്നത്……….

കുട്ടപ്പൻ വലിയ അധ്വാനി ആയിരുന്നു….എന്നല്ല അധ്വാനം തന്നെ ആയിരുന്നു അദ്ദേഹത്തിന് ജീവിതം സൂര്യോദയത്തിന് മുമ്പ് പറമ്പിലിറങ്ങുന്നഅദ്ദേഹം സൂര്യസ്തമനത്തിന് ശേഷമേ ജോലി അവസാനിപ്പിക്കാറുള്ളു…
ആവീട്ടിൽ ചോറ് വയ്ക്കാൻ അദ്ദേഹം സമ്മതിച്ചിട്ടില്ല കഞ്ഞിയാണ് ലാഭകരം എന്നതാണ് കക്ഷിയുടെ തിയറി..പണം കൊടുത്ത് വാങ്ങുന്ന ഒരു സാധനവും അവിടെ കറിക്ക് ഉപയോഗിക്കാറില്ല….സ്വയം ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികളിൽ വിൽക്കാൻ കൊള്ളാത്ത വല്ലതും ഉണ്ടെങ്കിൽ അതുമാത്രമാണവിടെ കറിക്ക് ഉപയോഗിച്ചിരുന്നത്…നിസാര പൈസക്ക് വേണ്ടി അയാൾ ആളുകളോട് വഴക്കുണ്ടാക്കി…അതിരുമാന്തുന്നതിന് സ്ഥിരമായി അയൽപക്കക്കാരുടെ മർദനമേറ്റു…
പത്താംക്ലാസിൽ തോറ്റ രണ്ടുമക്കളേയും അദ്ദേഹം കൃഷിപ്പണിയിലേക്കിറക്കി… അവരും പോത്തുകളെപ്പോലെ അധ്വാനിച്ചു….
അദ്ദേഹം ധാരാളം സമ്പാദിച്ചുകൂട്ടി…..നാട്ടിലെ ഏറ്റവും വലിയ ഭൂ ഉടമയും മുതലാളിയുമായി……
തർക്കിച്ചും വിലപേശിയും രണ്ടാൺമക്കൾക്കും കനത്ത തുക സ്ത്രീധനമായി വാങ്ങി വിവാഹം കഴിപ്പിച്ചു…..ആ പണംകൊണ്ട് വീണ്ടും ഭൂമിവാങ്ങി……
പിന്നീട് പതിയെ പ്രശ്നങ്ങൾ ആരംഭിച്ചു
തങ്ങൾക്കിങ്ങനെ മാടിനേപ്പൊലെ പണിയെടുക്കാൻ വയ്യെന്നും കൂലിക്കാരെ നിറുത്തി കുറച്ച് ജോലികൾ ചെയ്യിക്കണമെന്നായി മക്കൾ,ഇത്രയും കാലം ഒരു കൂലിക്കാരനേയും നിറുത്തിയിട്ടല്ല ഈ ജോലികളൊക്കെ ചെയ്തതെന്നും ഇനിയും അങ്ങനെ തന്നെ മതിയെന്നുമായി കുട്ടപ്പൻ..
ഒരു കാറ് വാങ്ങണമെന്നായി മക്കൾ,കാളവണ്ടിപോലും വാങ്ങാൻ സമ്മതിക്കില്ലെന്ന് കുട്ടപ്പൻ….
വീട് പൊളിച്ച് പണിയണമെന്നായി മക്കൾ ആചെറിയ വീട്ടിൽ എല്ലാവർക്കും കുടി കഴിയാൻ ബുദ്ധിമുട്ടാണത്രേ… ആത്തരം ആർഭാടങ്ങളൊന്നും ഈ വീട്ടിൽ പറ്റില്ലെന്ന് കുട്ടപ്പൻ….
താൻ കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് ധൂർത്തടിച്ച് നശിപ്പിക്കലാണ് മക്കളുടെ ലക്ഷ്യമെന്ന് കുട്ടപ്പനും തന്ത ചാകാതെ മനുഷ്യരായി ജീവിക്കാൻ കഴിയില്ലെന്ന് മക്കളും തീരുമാനിച്ചു…..
എന്നാൽ ഞങ്ങൾക്ക് ഞങ്ങളുടെ വീതം തരണമെന്നായി മക്കൾ….എൻറെ ഭൂമിയിൽ നിന്ന് ഒരു തുണ്ടുപോലും ആർക്കും തരില്ലെന്നായി കുട്ടപ്പൻ….
അങ്ങിനെയാണ് മക്കൾ വാടകവീടുകളിലേക്ക് മാറിയത്…….
സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്തും ഭാര്യവീട്ടുകാരുടെ സഹായം കൊണ്ടും അവർ ജീവിതം പച്ചപിടിപ്പിക്കാൻ ശ്രമിക്കുന്നു…..
ആരോഗ്യമുള്ള കാലത്തോളം കുട്ടപ്പൻ തൻറെ എല്ലാപുരയിടങ്ങളിലും പോകുമായിരുന്നു….താൻ വളർത്തിയ സസ്യങ്ങളും ഫലവൃക്ഷങ്ങളും കൃഷികളും കണ്ട് ആസ്വദിക്കുമായിരുന്നു…..
ദിവസേന എന്നോണം പണം എണ്ണിനോക്കി സന്തോഷിക്കുമായിരുന്നു…
മക്കൾ മാത്രമല്ല നാട്ടുകാർമുഴുവനും തന്നെ പറ്റിക്കാൻ നടക്കുന്നവരാണെന്ന വിശ്വാസത്തിൽ എല്ലാവരേയും അയാൾ വെറുത്തു…
ആ തള്ള മാത്രം മക്കൾക്കും ഭർത്താവിനുമിടയിൽ വീർപ്പുമുട്ടി….
വിശേഷദിവസങ്ങളിൽ മക്കൾ തള്ളയെവന്നു കണ്ടുപോകും….
ശരീരം ക്ഷീണിക്കുന്തോറും കുട്ടപ്പന് പിടിവാശിയും അവിശ്വാസവും കൂടിവന്നു…

എന്തായാലും ആ തന്തയും തള്ളയും ചത്തത് കുറേ ദിവസം കഴിഞ്ഞാണ് നാട്ടുകാർ അറിഞ്ഞത്….നാട്ടുകാർ അറിഞ്ഞിട്ടാണ് മക്കൾ അറിഞ്ഞത്……
പട്ടിണികിടന്നാണ് ചത്തതെന്നും അല്ല ഏതോ രോഗം വന്ന് ചികിത്സിക്കാതെ ചത്തതാണെന്നും നാട്ടുകാർ തരാതരം പോലെ ഊഹിച്ചു….
സ്ഥലത്തുവന്ന പോലീസുദ്യോഗസ്ഥൻ മക്കളോട് ചോദിച്ചു..
എന്നാലും നിങ്ങള് കൊള്ളാലോടോ…ഈ വയസ്സായ തന്തേം തള്ളേം ഇട്ടേച്ച് വാടകവീട്ടീപ്പോയി താമസിക്യാണല്ലേ…
ഒരു മകൻ പറഞ്ഞു…സാറേ, സാറാണെങ്കി വയസായ അപ്പനേം അമ്മേം ഇട്ടേച്ച് വല്ലിടത്തും പോയി താമസിക്യോ….
ഇല്ല ഞാനങ്ങനെ ചെയ്യില്ല……
എൻറെ സാറേ  ജനിപ്പിച്ച തന്തേം തള്ളേം അല്ലേ……എന്തെങ്കിലും നിവൃത്തിയുണ്ടെങ്കി ഞങ്ങളും അങ്ങനെ ചെയ്യില്ല…….ആ തന്തേടെ കുടെ കഴിയാൻ അമ്മയ്ക്ക് മാത്രേ പറ്റൂ……..

2013 ഓഗസ്റ്റ് 15, വ്യാഴാഴ്‌ച

സംഭവിക്കാൻ ഇടയില്ലാത്ത ഒരു കഥ പക്ഷേ                                       സംഭവിച്ചതും..

ഗൾഫിൽ നിന്നു വന്നനാൾ മുതൽ അയാൾ ശ്രദ്ധിക്കുന്നതാണ് ഭാര്യയുടെ മൊബൈലിലുള്ള ഒളിച്ചുകളി….
ഇടയ്ക്ക് ചോദിച്ചപ്പോഴൊക്കെ കൊച്ചുമ്മാടെ മോൾക്ക് മെസേജ് അയച്ചതാണെന്നോ കൊച്ചാപ്പയുടെ മോൻറെ മെസേജിന് മറുപടി അയച്ചതാണെന്നോ ഒക്കെ പറഞ്ഞ് അവൾ ഒഴിഞ്ഞുകളഞ്ഞു…..
അങ്ങനെയാണ് അയാൾ അവളെ നിരീക്ഷിക്കാൻ തുടങ്ങിയത്….മനപ്പൂർവമായ അശ്രദ്ധ അഭിനയിച്ചു…..
ഫോൺവിളിയെക്കുറിച്ച് പരാതിപറഞ്ഞ ഉമ്മയോട് ഭാര്യ കേൾക്കാൻ വേണ്ടി ഉറക്കെത്തന്നെ അയാൾ പറഞ്ഞു….ഈ ഉമ്മയ്ക്കെന്താ…..അവൾ വല്ല ബന്ധുക്കൾക്കും മെസേജ് അയക്കുന്നതായിരിക്കും  ഉമ്മ എന്തിനാ അതൊക്കെ നോക്കാൻ പോണേ…
ഭാര്യ ഭയമില്ലാതെ  അയാളുടെ മുമ്പിൽ വച്ചുപോലും മെസേജ് അയക്കുന്നത് കണ്ട് അയാൾ ഉള്ളിൽ ചിരിച്ചു…
.കുറട്ടുനാൾ കഴിഞ്ഞ്  ഭാര്യ കാണാതെ ഫോൺ പരിശോധിച്ചു നോക്കി….
കാര്യങ്ങൾ മനസിലായി…അവൾക്കൊരു രഹസ്യക്കാരനുണ്ട്……..
ഇതുവരെ നേരിൽ കണ്ടിട്ടില്ല…..കാണണം എന്ന് അവൻ, ഇവൾ ഒഴിഞ്ഞുമാറുന്നു……
ഓടിച്ചെന്ന് അവളെ കഴുത്തുഞെരിച്ച് കൊല്ലാനാണയാൾക്ക് തോന്നിയത്…..
പട്ടിച്ചീ…..തേവിടിശ്ശീ..എന്നൊക്കെ അയാൾ മനസിൽ പറഞ്ഞു…..
പിന്നെ അയാൾ സ്വയം നിയന്ത്രിച്ചു…..കയ്യോടെ പിടിക്കണം
ഒരു സിഐഡി ഉദ്യോഗസ്ഥനെപ്പോലെ അയാൾ അതിനുള്ള വഴി ആലോചിച്ചു…..
അതിനുള്ള വഴിതെളിഞ്ഞുവന്നു…അടുത്തആഴ്ച ഒരു കല്യാണമുണ്ട്.എല്ലാവരും പോകാനാണ് തീരുമാനം ….എന്തെങ്കിലും കാരണം പറഞ്ഞ് അവളെ ഇവിടെ തനിച്ചാക്കാം……അവൻ വരാതിരിക്കില്ല…
വീട്ടിൽ എല്ലാവരുംകേൾക്കേ അയാൾ പറഞ്ഞു….
കല്യാണത്തിന് എല്ലാരും കൂടി പോവണ്ട…ഇവൾ ഇവിടെ നിൽക്കട്ടെ….വീട്ടിലാരെങ്കിലും വേണ്ടേ.
അവളുടെ മുഖം മങ്ങി…
അത് സാരമില്ല നമുക്കൊരുമിച്ച് അടുത്ത ദിവസം പോകാം…..
കല്യാണത്തിന് രാവിലേ പോണം രാത്രിയേ തിരിച്ചുവരാൻ പറ്റൂ….പത്തിരുനൂറ് കിലോമീറ്റർ പോവണ്ടതല്ലേ…..
ഭാര്യക്കും അവളുടെ മറ്റവനും കാര്യങ്ങൾ പ്ലാൻ ചെയ്യാൻ ആവശ്യത്തിന് സമയം കിട്ടട്ടെ……
ഭാര്യ കൂടുതൽ സമയം മൊബൈലിൽ ചിലവഴിക്കുന്നതു കണ്ടപ്പോൾ അയാളുടെ പദ്ധതികൾ നടപ്പിലാകുമെന്ന് അയാൾക്ക് ബോധ്യമായി…
രണ്ടുപേരേയും കയ്യോടെ പിടികൂടിയാൽ ചെയ്യേണ്ടകാര്യത്തേ കുറിച്ച് അയാൾ ചിന്തിച്ചുറപ്പിച്ചു….
ഭാര്യ എന്ന പെഴച്ചവളെ കൊന്നുകളയണം….പറ്റിയാൽ അവനേയും….
കല്യാണ ദിവസം എല്ലാവരും പുറപ്പെട്ടു…..അവർ യാത്രയാകുമ്പോൾ അവൾ വളരെ സന്തോഷത്തിലായിരുന്നത് കാര്യങ്ങൾ താൻ ഉദ്ദേശിച്ചപോലെ നടക്കുന്നതിൻറെ ലക്ഷണമാണെന്നയാൾക്ക് അറിയാമായിരുന്നു…..
യാത്ര കുറച്ചായപ്പോൾ അയാൾ രോഗം അഭിനയിച്ചു തിരിച്ചുപോന്നു…..
കരുതലോടെ വീടിൻറെ മതിൽക്കെട്ടിനു പുറത്ത് കാത്തിരുന്നു…
നടക്കാൻ പോകുന്ന കൊലപാതകത്തെക്കുറിച്ചുള്ള ചിന്ത മാത്രമായിരുന്നു അയാളുടെ മനസിൽ …അവളെ വെട്ടി കഷണമാക്കാനുള്ള വാക്കത്തി അയാൾ കരുതിവച്ചിട്ടുണ്ട്….കൊന്നു കഴിഞ്ഞാൽ ചെയ്യേണ്ടകാര്യങ്ങളേക്കുറിച്ചും അയാൾ പദ്ധതി ഇട്ടിട്ടുണ്ട്…….
ദീർഘ നേരത്തേ കാത്തിരിപ്പിനൊടുവിൽ മോട്ടോർസൈക്കിളിൽ ഒരാൾ വീടിൻറെ ഗെയ്റ്റ് തുറന്ന് കയറിപ്പോകുന്നതയാൾ കണ്ടു….ഹെൽമറ്റുണ്ട്
ആ നിമിഷം മുതൽ അയാളുടെ ശരീരം വിറപൂണ്ടുതുടങ്ങി…അവർ രണ്ടുപേരും വീട്ടിൽ എന്തുചെയ്യുകയായിരിക്കും എന്നാലോചിച്ചപ്പോൾ ഭ്രാന്തമായ അവസ്ഥയിലായി……
നിയന്ത്രണം നഷ്ടപ്പെട്ട് അയാൾ വീട്ടിലേക്ക് പാഞ്ഞുകയറി…വാതിൽ ചവിട്ടി പൊളിക്കാൻ ഉദ്ദേശിച്ചാണ് ചെന്നതെങ്കിലും അത് അടച്ചിരുന്നില്ല……
എടീ എന്നലറിക്കൊണ്ട് മുറിയിലേക്കു ചാടി വീണ അയാളെക്കണ്ട് ഭാര്യ പരിഭ്രമിച്ചു….
അയ്യോ ഇക്ക…….
എന്നൊരു ശബ്ദം അവളിൽ നിന്നു വന്നപ്പോഴേക്കും അയാൾ അവളെ ശക്തിയായി ചവിട്ടി……കനം കുറഞ്ഞ മരക്കഷണം പോലെ അവർ മൂലയിലേക്ക് തെറിച്ചുവീണു…..
ഓടിച്ചെന്ന് അവളെ വീണ്ടും വീണ്ടും ചവിട്ടി….അയ്യോ അയ്യോ എന്ന് അലറിക്കരയാനല്ലാതെ അവൾക്ക് ശ്വസം കിട്ടിയതേയില്ല….
ഇതിനിടക്ക് വന്നയാൾ ഓടി രക്ഷപെട്ടു….
അയാൾ അവളെ എടുത്ത് കട്ടിലിലേക്കിട്ടു…. പ്ലാസ്റ്റിക്ക് കയർ കൊണ്ട് കൈയ്യും കാലും കട്ടിൽ പടിയിലേക്ക് ചേർത്ത് കെട്ടി……
ഓടിപ്പോയി കരുതിവച്ചിരുന്ന പുതിയ വാക്കത്തി എടുത്തു….
അപ്പോഴേക്കും അയാൾ അണച്ചുപോയി……
കട്ടിലിനടുത്തുള്ള കസേരയിൽ അവളുടെ മുഖത്തേക്കുനോക്കി അയാളിരുന്നു….
പരിഭ്രമവും ഭയവും കൂടി ഭാര്യ സ്തംഭിച്ചു പോയിരുന്നു..
അയ്യോ …ഇക്കാ എന്നെ എന്നാ ചെയ്യാമ്പോണേ……
നിന്നെഞാൻ കൊല്ലാപോവ്വാ….കൂത്തിച്ചി…നിനക്കവൻറെ കൂടെ അഴിഞ്ഞാടണം അല്ലേ….
അയ്യോ ഇക്കാ….അയാൾ….അത് പൂർത്തിയാക്കാൻ അയാൾ സമ്മതിച്ചില്ല അതിനുമുമ്പയാൾ അലറി….
പട്ടിച്ചീ…നീ മിണ്ടരുത്…..
ദേഷ്യം മൂത്ത് അയാൾ വാക്കത്തി എടുത്ത് എഴുനേറ്റു….
ആ സ്ത്രീ മരണം മുമ്പിൽ കണ്ടു……..
അയ്യോ ഇക്കാ….
നിനക്ക് നിനക്ക്…..ദേഷ്യം കൊണ്ടയാൾക്ക് പൂർത്തിയാക്കാൻ കഴിഞ്ഞില്ല
ന്യായീകരിക്കാനുള്ള ഏത് ശ്രമവും അയാളെ കൂടുതൽ ദേഷ്യം പിടിപ്പിക്കുമെന്നവൾക്കു മനസിലായി……
മരണം മുമ്പിൽ കാണുമ്പോഴുണ്ടാകുന്ന തിരിച്ചറിവ്…
അവൾ ദീനമായി കരഞ്ഞു…
അയ്യോ..എന്നെ കൊല്ലേ ഇക്കാ കൊല്ലല്ലേ…
ആ ഒരു രോദനത്തിനയാൾ ചെവികൊടുത്തു…
നിനക്കവൻറെ കൂടെ കെടക്കണം അല്ലേടീ…..
ക്ഷമാപണമാണ് ജീവൻ രക്ഷിക്കാനുള്ള ഏകമാർഗം എന്നബുദ്ധി അവരുടെ മനസിൽ മിന്നി…
എൻറെ പൊന്നിക്കാ എന്നെ കോല്ലല്ലേ എനിക്കൊരു തെറ്റുപറ്റിപ്പോയി അള്ളാണേ ഞാനിനി അയാളെ കാണൂല….എന്നെ എന്തുവേണേ ചെയ്തോ എന്നെ കൊല്ലല്ലേ ഇക്കാ….
ആ ദീനരോദനം അയാളിലെ ചെകുത്താനെ ഒന്ന് അടക്കി എന്നുതോന്നുന്നു
അയാൾ കസേരയിലിരുന്ന് അവളോട് സംസാരിക്കാൻ തുടങ്ങി……
നീ അയാളോട് സംസാരിക്കാറില്ലേ….
അതിക്കാ….
ആ ചെറു വിസമ്മതം അയാളിലെ ഭ്രാന്തനെ ഉണർത്തി….അയാൾ അലറി..
ഇല്ലേ…..
ഭയന്നുവിറച്ച് അവൾ പറഞ്ഞു ഉവ്വ്
എൻറെ കയ്യിൽ എല്ലാ തെളിവും ഉണ്ട്…….അവനോട് സംസാരിച്ചത് തെറ്റല്ലേ….
ചെറുനിഷേധങ്ങൾ പോലും അയാളെ ഭ്രാന്തനാക്കുമെന്നും അത് തൻറെ മരണത്തിൽ കലാശിക്കുമെന്നും അവൾക്ക് മനസിലായി….
തെറ്റല്ലേന്ന്..
അതേ….
അവനോട് നീ വരാൻ പറഞ്ഞില്ലേ…..
ഉവ്വ
അത് തെറ്റല്ലേ…
അതേ….
അവനെ നീ തൊട്ടില്ലേ
അത് ഇക്കാ ഞാൻ…
മിണ്ടരുത് ശവമേ…..നിന്നെ കൊല്ലും ഞാൻ നീ അവനെ തൊട്ടില്ലേ…..
തൊട്ടു….അള്ളാഹുവാണേ എൻറെ ഉമ്മയാണേ ഞാനി അയാളെ കാണൂല്ല വിളിക്കൂല സത്യം
ചോദിച്ചതിന് ഉത്തരം പറയടീ പിശാശേ….അവനെ നീ തൊട്ടില്ലേ
ഉവ്വ
അത് വല്ല്യ തെറ്റല്ലേ
അതേ….
അതുകൊണ്ട് നിന്നെ ഞാൻ കൊല്ലാൻ പോവ്വ്യാണ്..
അയ്യോ എന്നെ കൊല്ലല്ലേ…
എന്നെ എന്തുവേണോങ്കിലും ചെയ്തോ എന്നെ കൊല്ലല്ലേ…..
ജീവൻ രക്ഷിക്കാനുള്ള അവസാന നിലവിളിയാണത്..
ശരി നിന്നെഞാൻ കൊല്ലുന്നില്ല….നിൻറെ ആ കൈ ഞാൻ വെട്ടിക്കളയും…..
അയ്യോ 
അയാൾ വീണ്ടും കസേരയിലിരുന്ന് ശാന്തമായി അവളോട് പറഞ്ഞു…
നീ ഈ കൈകൊണ്ട് പാപം ചെയ്തു……നിക്കതിന് ശിക്ഷവേണ്ടേ…
ഇക്കാ എന്നെ ശിക്ഷിച്ചോ..
പാപം ചെയ്ത അവയവം വെട്ടിക്കളയുക എന്നത് പടച്ചോൻറെ നിയമമാണ്….ശരിയല്ലേ
ശരിയാണ്
അപ്പോ ഈ കൈ വെട്ടികളയണ്ടേ…
-----------
കളയണ്ടേ…
വെട്ടിക്കോ….
ഈ കൈ വെട്ടിക്കളഞ്ഞാൽ നീ അള്ളാഹുവിൻറെ മുമ്പിലും എൻറെ മുമ്പിലും തെറ്റുകാരി അല്ലാതാകും….
അള്ളാ എനിക്ക് തെറ്റുപറ്റിപ്പോയല്ലോ…
ഞാനീ കൈ വെട്ടി കളയട്ടേ…
വെട്ടിക്കോ…..
നീ കണ്ണടച്ചു കിടന്നോ….
അയാൾ വാക്കത്തി എടുത്ത് എഴുനേറ്റൂ…
അടച്ചിരുന്ന കണ്ണ് അവൾക്ക് തുറക്കാതിരിക്കാനായില്ല…അയാളുടെ കയ്യിലെ വാക്കത്തി ഉയരുകയാണ്…
അവൾ വിളിച്ചു പറഞ്ഞൂ….
ഇക്കാ എൻറെ കൈ മാത്രേ വെട്ടാവൂ…..എന്നെ കൊല്ലല്ലേ……
വാക്കത്തി ഉയർന്നുതാണു….
പക്ഷേ കയ്യിലെ എല്ല് മുറിയ്ക്കാൻ മാത്രം മൂർച്ച ആ വാക്കത്തിക്ക് ഉണ്ടായിരുന്നില്ല….
കയ്യിലെ മാംസം ചീന്തിത്തെറിച്ചുപോയെങ്കിലും അസ്ഥി മുറിഞ്ഞില്ല …വാക്കത്തി തെറിച്ച് ദൂരെപ്പോയി..ടാപ്പ് തുറന്നാലെന്നപോലെ രക്തം ചീറ്റി….പ്രാണവേദനയാൽ ആ സ്ത്രീ അലറി
അയ്യോ എന്നെ കൊല്ലുന്നേ …..ഞാൻ ചാവുന്നേ ഓടിവായോ……
അലർച്ചകേട്ട് വഴിപോക്കരാരോ ഓടിയെത്തി……
ആശുപത്രി ..പോലീസ്…….
ഓപ്പറേഷൻ തീയേറ്ററിലേക്ക് പോകുമ്പോഴും ആ സ്ത്രീ പിറുപിറുത്തുകൊണ്ടിരുന്നു..
ഞാൻ പറഞ്ഞട്ടാ ഇക്ക എൻറെ കൈ വെട്ടീത്….ഇക്കയെ ഒന്നും ചെയ്യല്ലേ…..ഇക്ക പാവമാ…….



2013 ഓഗസ്റ്റ് 6, ചൊവ്വാഴ്ച

സുഹൃത്ത്

നീ നിൻറെ കൂട്ടുകാരനെ സ്നേഹിക്കുന്നതുകൊണ്ട് എന്തു പ്രയോജനം…..പിശാചുക്കളും അങ്ങനെതന്നെ ചെയ്യുന്നുവല്ലോ…….
മറ്റുള്ളവരെ അന്ധമായും യുക്തി രഹിതമായും സഹായിച്ച് വലിയ സാമ്പത്തീക പ്രതിസന്ധികളിലും അപകടങ്ങളിലും ചെന്നുചാടുന്ന ശീലമുണ്ടെനിക്ക്…..
എൻറെ ജീവിതം അഞ്ജാതനായ ഒരു സുഹൃത്തിൻറെ ദാനമാണെന്ന് ഒരു കഥ പിതാവ് പറഞ്ഞിട്ടുള്ളത് ചെറുപ്പത്തിൽ തന്നെ എന്നെ സ്വാധീനിച്ചിട്ടുണ്ടാകണം……
എനിക്ക് മുമ്പേ ജനിച്ചകുട്ടി ഡിഫ്ത്തീരിയ രോഗം ബാധിച്ച് സമയത്തിന് ചികിത്സ കിട്ടാതെ മരിച്ചുപോയി……ചെറിയ ശ്വാസതടസം മാത്രം രോഗ ലക്ഷണം കാണിക്കുന്ന ഈരോഗം മിന്നൽ വേഗത്തിൽ ജീവനെടുക്കും….
പിന്നീടുണ്ടായ മകനാണ് ഞാൻ…..
ഒരുദിവസം ജോലി കഴിഞ്ഞ് വന്ന പിതാവിനോട് അമ്മ പറയുന്നു
കൊച്ചിന് ചെറിയ ശ്വാസം മുട്ടലുള്ളതുപോലെ….
അമ്പത് കൊല്ലം മുൻപാണ്…..
മുൻ അനുഭവത്തിൽ എൻറെ രോഗം ഡിഫ്ത്തീരിയ ആണെന്ന് തിരിച്ചറിഞ്ഞ പിതാവ് എന്നെ തോളിലിട്ട് കിലോമീറ്ററുകളോളം ഓടിയാണ് ഒരു ടാക്സി സംഘടിപ്പിച്ച് അങ്കമാലി ആശുപത്രിയിലേക്ക് പോയത്……
ഓടുന്നതിനിടയിൽ കണ്ട സുഹൃത്തുക്കളോട് കുറേ പണം സംഘടിപ്പിച്ച് അങ്കമാലിക്ക് വരാൻ ഏൽപ്പിച്ചു…..
ആശുപത്രിയിൽ എത്തിയപ്പോൾ എട്ടുമണിയോളമായി…..
പരിശോധന നടക്കുന്നതിനിടയ്ക്ക് അമ്മയുടെ ധനികനായ  മൂത്ത സഹോദരൻ ആശുപത്രിയിലെ ഫോണിൽ വിളിച്ച് പറഞ്ഞു…..
അളിയൻ ധൈര്യമായിട്ടിരിക്ക് ഞാൻ ആവശ്യംപോലെ പൈസയുമായിട്ട് അങ്ങോട്ട് വര്യാണ് …നമ്മടെ കൊച്ചിനൊന്നുംസംഭവിക്കില്ല….
പരിശോധന കഴിഞ്ഞു
ഒരു പ്രസ്ക്രിപ്ഷൻ നീട്ടി ഡോക്റ്റർ പറഞ്ഞു….
സമയത്തിന് ഇവിടെ എത്തിച്ചതുകൊണ്ട് കൊച്ച് രക്ഷപെടും….ഈ ഇങ്ചക്ഷൻ കൊടുക്കണം…കുറച്ച് വിലകൂടിയ മരുന്നാണ് ..ഇവിടെ ഇല്ല അടുത്ത മെഡിക്കൽ സ്റ്റോറിൽ കിട്ടും… എത്രയും .വേഗം വാങ്ങിവരണം…..
ആശുപത്രിയും മെഡിക്കൽ സ്റ്റോറുമെല്ലാം ബസ്റ്റോപ്പിൽ തന്നെയാണ്….
ഓടി മെഡിക്കൽ സ്റ്റോറിലെത്തി പ്രിസ്ക്രിപ്ഷൻ കാണിച്ച് കാര്യം പറഞ്ഞു…..
അളിയൻ പണവുമായി പുറപ്പെട്ടിട്ടുണ്ട്…..ഉടനേ ഈ മരുന്ന് തരണം…അളിയൻ വന്നാൽ അപ്പോതന്നെ പണം തരാം….
ഫാർമസിസ്റ്റ് നിസംഗതയോടെ പറഞ്ഞു……
ചേട്ടാ, ഞാനിവിടുത്തെ ശമ്പളക്കാരനാണ്……പൈസ തരാതെ മരുന്ന് തരാൻ എനിക്ക് സാധിക്കില്ല….
കുഞ്ഞിൻറെ ജീവനും സമയവും തമ്മിലുള്ള ബന്ധം അറിയാവുന്ന പിതാവ്  കരഞ്ഞുപോയിരിക്കണം…..
തിരക്കിനിടയിൽ സ്വന്തം വാച്ച് അമ്മയുടെ മാല എന്നിവയൊന്നും കയ്യിലെടുക്കാഞ്ഞതോർത്ത് സ്വയം ശപിച്ചിരിക്കും…..
പണയമായി പോലും ഒന്നും നൽകാനില്ലാത്തവൻറെ നിസ്സഹായത…..
ഉത്കണ്ഠയോടെ  എപ്പോഴെങ്കിലും വരാവുന്ന അടുത്ത  ബസിൽ അളിയനെ പ്രതീക്ഷിച്ച് ………..
ഒരു വട്ടം കൂടി ഫാർമസിസ്റ്റിൻറെ കരുണയ്ക്കായി പ്രാർഥിച്ചു….
ചേട്ടാ മരുന്ന തന്നിട്ട് നിങ്ങൾ എന്നെ ഇതികത്ത് അടച്ചിട്ടോ……..പണം തന്നിട്ട് വിട്ടാമതി….എൻറെ കൊച്ച് മരിച്ചുകൊണ്ടിരിക്കുകയാണ്……
യാന്ത്രികമായ നിസംഗതയോടെ അയാൾ പറഞ്ഞു……
എൻറെ ചേട്ടാ ….ഞാനിതൊക്കെ സ്ഥിരം കേൾക്കുന്നതാ…..ഞാൻ കട അടയ്ക്കാൻ പോവുകയാണ്…..ചേട്ടൻ കാശുകൊണ്ടു വന്നാൽ മരുന്ന് തരാം…..
എന്ന് പറഞ്ഞ് അയാൾ കട അടയ്ക്കാനുള്ള ശ്രമം തുടങ്ങി….പുറത്ത് വച്ചിരിക്കുന്ന മരുന്നൊക്കെ അകത്തേക്ക് എടുത്തു വച്ചു തുടങ്ങി….
മരുന്ന് ഏതെന്നറിയാമെങ്കിൽ എടുത്തുകൊണ്ട് ഓടാമായിരുന്നു….
പിന്നീട് എന്നോട് പിതാവ് പറഞ്ഞത്……
എൻറെ ഒരു മോൻ മരിച്ചു……കയ്യിൽ പണമില്ലാത്തതുകൊണ്ട് അടുത്തമോനും മരിക്കാൻ പോകുന്നു…..
സ്വന്തം മരണം മുന്നിൽ കാണുന്നതിനേക്കാൾ അദ്ദേഹം വേദനിച്ചിട്ടുണ്ടാകും…..
ഫാർമസിസ്റ്റ് കടയുടെ ഷട്ടറിൽ കൈവച്ചപ്പോൾ പിതാവ് കണ്ണീരെഴുക്കിക്കൊണ്ട് ഇടറുന്ന ശബ്ദത്തോടെ അലറി
എൻറെ കൊച്ചിൻറെ മരുന്ന് താടാ……
അത് കേട്ടതായി ഭാവിക്കാതെ അയാൾ ഷട്ടർ താഴ്ത്താൻ തുടങ്ങി…..
പിതാവിൻറെ അലർച്ചകേട്ടായിരിക്കണം റോഡിലൂടെ പോയ ഒരാൾ കടയിലേക്ക് വന്നു……
അയാൾ ഫാർമസിറ്റിനോട് ചോദിച്ചു……എന്താ തോമസേ കാര്യം…..
ഇയാൾക്ക് മരുന്നു വേണം കയ്യിൽ കാശില്ല, അത് തന്നെ…കാര്യം…നമ്മളിതെത്ര കണ്ടതാ…..വല്ല ഒന്നോ രണ്ടോ രൂപയാണെങ്കി വേണ്ടില്ല ഇത് നല്ല വിലയുള്ള മരുന്നാ….
അയാൾ പറഞ്ഞു…..
തോമസേ നീയാ മരുന്ന് കൊടുക്ക്… അയാള് തന്നില്ലെങ്കിൽ നാളെ ഞാൻ തരും പൈസ….
ചേട്ടൻ പറഞ്ഞാപ്പിന്നെ എനിക്കെന്നാ…..തന്നില്ലെങ്കി ചേട്ടൻ മുതലാളിയോട് പറഞ്ഞോ….എന്നൊക്കെ പിറുപിറുത്ത് അയാൾ ഷട്ടർഉയർത്തി മരുന്ന് എടുത്തു കൊടുത്തു…..
മരുന്ന് കിട്ടിയപാടേ ആശുപത്രിയിലേക്ക് ഓടിയിരിക്കണം……
എന്തായാലും പിതാവ് എന്നോട് പറഞ്ഞിട്ടുള്ളത് ഞാനാമനുഷ്യൻറെ  മുഖം ഓർക്കാൻ എത്ര ശ്രമിച്ചിട്ടും പറ്റിയിട്ടില്ല എന്നാണ്……
ആ വീണു കിടക്കുന്നവന് ആരാണ് അയൽക്കാരൻ ആയത് എന്ന ചോദ്യത്തിന് ആ ശമരിയാക്കാരൻ എന്നവർ ഉത്തരം പറഞ്ഞു….