2013 ഡിസംബർ 22, ഞായറാഴ്‌ച

         നസ്രാണിയും പ്രണയവും അധ്വാനവും


പഴയകാലക്രസ്ത്യൻ തറവാടുകളിൽ ആൺകുട്ടികളുടെ വിവാഹപ്രായം പത്തിനും പതിനഞ്ചിനും ഇടയ്ക്കായിരിക്കും…. സ്വാഭാവികമായും വധുവിൻറെ പ്രായം അഞ്ചിനും പത്തിനും ഇടയ്ക്കും…..
മിക്കവാറും അമ്മയുടെ ഒക്കത്തിരുന്നായിരിക്കും മണവാട്ടിയുടെ കല്യാണയാത്ര

കല്യാണത്തിന് മിന്നുകെട്ടൊക്കെ ഉണ്ടാകും എന്നുവച്ച് മണിയറ പാല്കുടി ആദ്യരാത്രി അതൊന്നും ഉണ്ടാവില്ല……
പെൺകുട്ടി അമ്മയുടെ കൂടെയോ മറ്റെവിടെയെങ്കിലുമോ കിടന്നുറങ്ങും….ആൺകുട്ടി ഇന്നലെ കിടന്നതുപോലെ അന്നും കിടക്കും….
അതുവരെ ഒരു വീട്ടിൽ മകളായി കഴിഞ്ഞിരുന്ന കുട്ടി, അന്നുമുതൽ മറ്റൊരു വീട്ടിലെ മരുമകളായി എന്നതു മാത്രമാണ് സംഭവിക്കുന്നത്….

.മരുമകൾ എന്നതിനേക്കാൾ വേലക്കാരി എന്നു പറയുന്നതാകും ഉചിതം……അമ്മായി അമ്മ ആ കൊച്ചിനെ നീറ്റിലും നെലേലും നിറുത്തില്ല……പണിയോടു പണിതന്നെ….
ഉള്ളതു പറയണമല്ലോ,അമ്മായി അമ്മയ്ക്കും നടുനീർത്താൻ നേരം ഉണ്ടാകില്ല…. പിടിപ്പത് പണി ഉണ്ടാകും…..

അമ്മേ….. ദേ ഈ ചെറുക്കൻ എന്നെ തൊടാൻ വരുന്നൂ ….എന്ന് ഭാര്യ ഭർത്താവിനെക്കുറിച്ച് അമ്മായിയമ്മയോട് പരാതി പറയുന്നത് സാധാരണയായിരുന്നു

ചെറുക്കൻ പള്ളിക്കൂടത്തീ പോകുന്നുണ്ടെങ്കിൽ അത് തുടരും…
മിക്കവാറും നാലാം ക്ലാസുവരെയേ പോകൂ……തോറ്റാലും ജയിച്ചാലും പിന്നെ പള്ളിക്കൂടത്തീ പോകാറില്ല…..പള്ളിക്കൂടത്തീ പോയ്ക്കൊണ്ടിരുന്നാ വീട്ടിലെ പണികളൊക്കെ ആര് ചെയ്യും…..

അതിരാവിലെ  മൂന്നര  മണിക്ക് എണീക്കണം….കാളകൾക്ക് വെള്ളം ചൂടാക്കി കൊടുക്കണം……പിന്നെ ദൂരെയുള്ള വയലിലേക്ക് …
ഉച്ചവരെ ഉഴുവലും വയലിലെ പണിയുമാണ്…..
അതിനിടയ്ക്ക് ചോറ് വരും..(വന്നാ വന്നു)
ഉച്ചകഴിഞ്ഞ് കാളകളെ കുളിപ്പിച്ച് വെള്ളവും തീറ്റയും കൊടുത്ത് കഴിഞ്ഞാണ് ഉച്ചഭക്ഷണം….
ഉച്ചക്ക് ശേഷം മിക്കവാറും പറമ്പിലോ വയലിലോ പണിയുണ്ടാകും…..
സന്ധ്യയോടെ പണികഴിഞ്ഞ് കുളിച്ച് പ്രാർഥന പിന്നെ അത്താഴം ഉറക്കം……
വയലിൽ, നടീലോ വിതയോ കഴിഞ്ഞാൽപ്പിന്നെ തേവൽ യജ്ഞമാണ്…… നട്ടുച്ച ഒഴികെ എല്ലാസമയത്തും തന്നെ തേക്ക് ഉണ്ടാകും….അഞ്ഞൂറ് വെള്ളം ആയിരം വെള്ളം എന്നൊക്കെയാണ് കണക്ക്…..ഒരു വെള്ളം എന്നാൽ രണ്ടു തുലാക്കോട്ട വെള്ളം...(രണ്ടു പ്രാവശ്യം വെള്ളം കോരിയാൽ ഒരു വെള്ളമായി എന്നർഥം)… 
അന്നത്തെ വയലേലകൾ തേക്കുപാട്ട് കേട്ടാണ് ഉറങ്ങിയതും ഉണർന്നതും…..….

വെള്ളം തേവുന്ന തുലാവ് നിർമ്മാണം തന്നെ നല്ല വൈദഗ്ധ്യം വേണ്ട ജോലിയാണ്……

കൊയ്ത്ത് മെതി നെല്ല്ഉണക്കല് പുഴുങ്ങല് കുത്തല് അങ്ങിനെ അവസാനമില്ലാത്ത ജോലികൾ വീണ്ടുമുണ്ട്….
അതിനിടയ്ക്ക് വേലികെട്ട് ഒരു ദീർഘമായ ജോലിയാണ് …
പിന്നെ പുരമേച്ചിൽ…….
അനന്തമായ അധ്വാനം തന്നയായിരുന്നു അന്ന് ജീവിതം……

ഇതിനിടയിൽ ഭാര്യാഭർത്താക്കന്മാർ അങ്ങ് വളരും…..കൗമാരമാകും…
അവളെനിക്കെന്നും ഞാനവനുള്ളതെന്നും മനസിലായി തുടങ്ങും…
പ്രണയം മൊട്ടിട്ടു തുടങ്ങും…..
പൂക്കളേയും നിലാവിനേയും സ്വപ്നം കാണാനാരംഭിക്കും…..

പക്ഷേ….
അമ്മയുടെ നിരീക്ഷണക്കണ്ണുകൾ സദാ സമയം ഇരുവരുടേയും പിറകേ ഉണ്ടായിരിക്കും……
തൊടാൻ സമ്മതിക്കില്ല……!!!!!!!!!!!!!!!
(ഈ അമ്മായിയമ്മക്കണ്ണുകൾ അവ അടയുന്നതുവരെ ദമ്പതികളെ പിന്തുടർന്നുകൊണ്ടിരിക്കും……….മറിയാമ്മ നാടകം അതിശയോക്തി അല്ല എന്നർഥം)
അവളുടെ മിടുക്കുപോലെ അമ്മയുടെ കണ്ണുവെട്ടിച്ച് വല്ലപ്പോഴും അവനെ ഒന്ന് മുട്ടിയുരുമ്മി നിന്നെങ്കിലായി……..

ഒരുമിച്ചൊരുരാത്രി ഇപ്പോഴും അകലെത്തന്നെയാണ്……
ചെറുക്കനും പെണ്ണും ഒരുമിച്ച് കഴിഞ്ഞാൽ പണിയെടുക്കാൻ ചെക്കന് ആവതുണ്ടാവില്ല എന്നാണ് അമ്മയുടെ ചിന്ത….
വീട്ടിൽ എലിപ്പൊത്തിലേപ്പോലെ ആളുകളുമുണ്ടാകും….
.മുറികൾക്കാവട്ടെ കതകും ഉണ്ടാവില്ല……

പക്ഷേ ഈ പ്രതിബന്ധങ്ങളൊക്കെ തരണം ചെയ്ത് പലരും കൗമാരത്തിൽ തന്നെ പണി പറ്റിക്കാറുണ്ട് എന്നതും ചരിത്രം…..

അപ്പന് മേലാതിരുന്ന ഒരു ദിവസം രാത്രി തേവാൻ തനിച്ച് പോവാൻ പേടിയാണെന്ന് പറഞ്ഞ് അമ്മയെ പറ്റിച്ച്, ഭാര്യയെ കൂട്ടി തേവാൻ പോയി അർധരാത്രിയിൽ തേപ്പാലയിൽ വച്ച് ആദ്യമായി ഭാര്യയുമായി ഇണചേർന്ന കഥ വൃദ്ധനായ ഒരധ്യാപകൻ എന്നോട് വിവരിച്ചിട്ടുണ്ട്….

അധ്വാനത്തിൻറേയും പ്രണയത്തിൻറേയും ഇങ്ങനെ ചില ഏടുകൾ കൂടി മലയാളിയുടെ ജീവിതത്തിൽ ഉണ്ടായിരുന്നു……

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ